
കോഴിക്കോട്: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ എത്തൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കില്ല. എകെ ശശീന്ദ്രന് കണ്ണൂര്‍ സീറ്റ് നല്‍കി എലത്തൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുന്നണി മര്യാദയെ മുന്‍നിര്‍ത്തി അത്തരമൊരു നീക്കം നടത്തേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.
എന്നാൽ എലത്തൂര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനായിരുന്നു സിപിഐഎം ആലോചന. പുതിയ തീരുമാനത്തോടെ മുഹമ്മദ് റിയാസിനെ ബേപ്പൂരിലേക്ക് പരിഗണിക്കും. നിലവിലെ എംഎല്‍എ വികെസി മമ്മദ്‌കോയയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉണ്ട്. വികെസി അല്ലെങ്കില്‍ മുഹമ്മദ് റിയാസ് തന്നെ സ്ഥാനാര്‍ത്ഥിയാവും.
കോഴിക്കോട് സൗത്തില്‍ ഐഎന്‍എല്ലിന് സീറ്റ് നല്‍കിയേക്കില്ല. കോഴിക്കോട് നഗരസഭ ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന. 2011ല്‍ മുസഫര്‍ അഹമ്മദ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു. പക്ഷെ പരാജയപ്പെടുകയായിരുന്നു. 1376 വോട്ടുകള്‍ക്കാണ് എംകെ മുനീര്‍ അന്ന് വിജയിച്ചു കയറിയത്. മുനീറിന്റെ ഭൂരിപക്ഷം നന്നായി കുറച്ച മുസഫര്‍ അഹമ്മദിന് ഇക്കുറി വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments