ടി.പി.സെന്‍കുമാര്‍ അന്ന് ചെയ്തത് ശരി : ആ ശരി ആവര്‍ത്തിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇക്കാര്യം പിണറായി വിജയനും ശരി വെച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കുത്തിനോവിച്ചുവിട്ട സംസ്ഥാന പൊലീസ് മേധാവിയായിരുന്നു ടി. പി സെന്‍കുമാര്‍. സെന്‍കുമാര്‍ ചെയ്ത ഏത് കാര്യവും എതിര്‍ത്തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചെയ്തിരുന്നതും. ടി.പി.സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായിരിയ്‌ക്കെ പൊലീസിന്റെ ഉന്നത തലപ്പത്ത് ഇരുന്നിരുന്ന ബീനയെ സ്ഥലം മാറ്റുകയും, അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്ത ഉദ്യോഗസ്ഥയ്ക്കു നേരെ നടപടിയെടുത്ത് ലോക്നാഥ് ബെഹ്റ. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയ്ക്കെതിരെയാണ് നടപടി. സെന്‍കുമാര്‍ ഡിജിപിയായിരുന്ന കാലഘട്ടത്തില്‍ ബീനയ്ക്ക് പകരം മാറ്റി നിയമിച്ച ഉദ്യോഗസ്ഥനെ തന്നെയാണ് ഇപ്പോള്‍ ബെഹ്റയും തല്‍സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്.

Read Also : വിവാഹത്തിന് മുമ്പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നു

പൊലീസ് സേനയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ബീനയെ സെന്‍കുമാര്‍ മുന്‍പ് സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍, സേനയില്‍ ഒരു ഒഴിവു പോലുമില്ലെന്ന ബീന തയ്യാറാക്കിയ റിപ്പോര്‍ട്ട് എഡിജിപി സന്ധ്യ അവതരിപ്പിക്കുകയായിരുന്നു.

ഇതിനെ എതിര്‍ത്ത നളിനി നെറ്റോ, എസ് പി മാരില്‍ നിന്നും നേരിട്ട് ശേഖരിച്ച ഒഴിവുകളുടെ വിവരങ്ങള്‍ യോഗത്തില്‍ അക്കമിട്ട് നിരത്തുകയുണ്ടായി. ഈ സമയം ഫോണില്‍ എഡിജിപി സന്ധ്യ ബീനയെ വിളിച്ച് വിശദാംശം തേടിയപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചിരുന്നതത്രെ. തുടര്‍ന്നായിരുന്നു ബീനയുടെ സ്ഥലം മാറ്റം.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയെ കുറിച്ച് വിവരാവകാശ നിമയപ്രകാരം നല്‍കിയ അപേക്ഷയിലുള്ള തര്‍ക്കമാണ് തന്നെ മാറ്റാന്‍ കാരണമെന്ന പരാതിയുമായി ബീന മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍, സെന്‍കുമാറിനെതിരായ നല്ല ആയുധമായാണ് ആഭ്യന്തരവകുപ്പ് അന്ന് ഈ പരാതിയെ ഉപയോഗിച്ചത്. അങ്ങനെയാണ് ബീനയുടെ സ്ഥലം മാറ്റം മരവിപ്പിക്കല്‍ നടന്നത്.

ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഐപിഎസുകാര്‍ തമ്മിലുള്ള പോരില്‍ പക്ഷം പിടിച്ചതും, ഉന്നത ഉദ്യോഗസ്ഥരോട് പദവി മാനിക്കാതെ പെരുമാറിയതുമാണ് ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത് എന്നാണ് സൂചന.

 

Share
Leave a Comment