
തിരുവനന്തപുരം: കോവിഡാനന്തരം കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഭൂതത്താന്‍കെട്ട് സൗന്ദര്യവത്കരണ പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. 40 ഏക്കര്‍ സ്ഥലത്തെ ഭൂതത്താന്‍കെട്ട് ടൂറിസം കേന്ദ്രം പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട് മുഖേന നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ചത്.
ഏറുമാടങ്ങള്‍, ജലാശയത്തിന്‍െറ സംരക്ഷണ ഭിത്തി, കോട്ടേജ് നവീകരണം, യാര്‍ഡ് ലൈറ്റിങ്, ഓപണ്‍ എയര്‍ തിയറ്റര്‍, ഇരിപ്പിടങ്ങള്‍, ലാന്‍ഡ് സ്കേപ്പിങ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂള്‍ ഏരിയയില്‍ വിനോദസഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ടിങ് ഒരുക്കും. ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുകയുമാകാം. ഇടത്തോടുകള്‍ നിര്‍മിച്ച് പെഡല്‍ ബോട്ട് വഴി കുട്ടികള്‍ക്കടക്കം പൂളിലേക്ക് എത്താന്‍ സൗകര്യം ഒരുക്കും. പൂളിനോട് ചേര്‍ന്ന് വാക് വേ, പഴങ്ങളുടെയും പച്ചക്കറികളുടെയും ഓര്‍ഗാനിക് ഗാര്‍ഡന്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്നിവയും സജജീകരിക്കും.
ചടങ്ങിൽ ആന്‍റണി ജോണ്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കലക്ടര്‍ എസ്. സുഹാസ്, മുന്‍ മന്ത്രി ടി.യു. കുരുവിള, കെ.എം. പരീത്, റഷീദ സലിം, ജെയ്സണ്‍ ഡാനിയേല്‍, വിനോദ സഞ്ചാര വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ജോണി തൊട്ടക്കര, സെക്രട്ടറി എസ്. വിജയകുമാര്‍, ബിജു പി. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments