
ശ്രീനഗര്‍: യുവാക്കളെ ഭീകരക്യാമ്പുകളിലെത്തിക്കാന് സഹായിച്ച സ്ത്രീ അറസ്റ്റില്‍. കുല്‍ഗാമിലെ റാംപോറ നിവാസി നസീമ ബാനുവാണു യുഎപിഎ നിയമപ്രകാരം അറസ്റ്റിലായത്. 2018 മേയ് ആറിന് ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയാണ് നസീമ ബാനു.വിധ്വംസക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഒട്ടേറെ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ നസീമ ബാബു പ്രചരിപ്പിച്ചിരുന്നു.
എകെ 47 തോക്കുമായി നില്ക്കുന്ന മകനോടൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. കുറഞ്ഞത് രണ്ടു യുവാക്കളെയെങ്കിലും ഭീകരക്യാമ്പിലെത്തിക്കാന് ഇവര്‍ ശ്രമിച്ചിരുന്നതായും അന്വേഷണസംഘം വെളിപ്പെടുത്തി. അന്നത്തെ ഏറ്റുമുട്ടലില്‍ കശ്മീര്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ മുഹമ്മദ് റാഫി ഭട്ട് ഉള്‍പ്പെടെ നാലുപേരെയാണു സുരക്ഷാസേന വധിച്ചത്.
ഭീകരര്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിന് ഇവര്‍ ശ്രമിച്ചതായും തെളിവുണ്ടെന്നു പോലീസ് വ്യക്തമാക്കി. കൂടാതെ മറ്റൊരു തീവ്രവാദിയുടെ സഹോദരിയും ഇവർക്കൊപ്പം സമാന കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്. നസീമ ബാനുവിനെ അറസ്റ്റ് ചെയ്തതിനെതിരേ ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ത്രീ എന്ന പരിഗണന നല്കി അറസ്റ്റില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിമര്‍ശകര്‍ക്ക് പോലീസിനെ സമീപിക്കാമെന്നുമായിരുന്നു പോലീസ് പറഞ്ഞു.
Post Your Comments