
കൊല്ലം: ഉത്രയെയും തങ്ങളെയും സൂരജ് പലപ്പോഴും പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നതായി ഉത്രയുടെ പിതാവ്. പലപ്പോഴായി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്കി. മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൂരജിന്റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രോക്കര്‍മാര്‍ വഴിയാണ് ഉത്രയുടേയും സൂരജിന്റെയും വിവാഹം നടത്തിയത്. ക്ലറിക്കല്‍ ജോലിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു. സാമ്പത്തിക തിരിമറിയുണ്ടായെന്നും 50000 രൂപ വേണമെന്നും പറഞ്ഞപ്പോൾ അത് നൽകി. ബെലനോ കാറ് വേണമെന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങി നല്കി. വേറെ വണ്ടി വേണമെന്ന് പറഞ്ഞപ്പോള്‍ ബജാജിന്റെ മറ്റൊരു വാഹനവും വാങ്ങി നല്കി. അതിന് ശേഷവും പലപ്പോഴായി പണം നല്കി. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസത്തിന് പണം നല്‍കിയിരുന്നു. ടൂറിന് പോകാനുള്ള പണവും സെമസ്റ്റര്‍ പണവും അടച്ചിരുന്നതും താനായിരുന്നുവെന്നും ഉത്രയുടെ പിതാവ് വെളിപ്പെടുത്തി.
Post Your Comments