
തൂത്തൂകുടി: ഭാവിയില്‍ ദേശീയ ജനസംഖ്യ റജിസ്ട്രറിലെ വിവരങ്ങള്‍ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കുമെന്ന് പ്രദേശിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചതിനാൽ നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9 കോടി രൂപ. സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്‌തെന്നായിരുന്നു വ്യാജ പ്രചാരണം.
ബാങ്ക് അക്കൗണ്ട് കെവൈസിയുമായി എന്‍പിആര്‍ വിവരങ്ങള്‍ ചേര്‍ക്കും എന്ന പത്ര പരസ്യത്താല്‍ തമിഴ്നാട്ടിലെ തൂത്തുകുടിയിലെ ബാങ്ക് ബ്രാഞ്ചില്‍ നിന്നുമാണ് ഇടപാടുകാര്‍ പണം പിൻവലിച്ചത്. തൂത്തുകുടിയിലെ കായല്‍പട്ടണത്തിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലാണ് സംഭവം.
മുസ്ലീം വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലയില്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഈ പരസ്യം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്രം സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്ന നടപടിയുടെ ഭാഗമാണെന്ന പ്രചാരണം നടന്നു. ഇതോടെ ആളുകള്‍ കൂട്ടത്തോടെ ബാങ്കില്‍ എത്തി തങ്ങളുടെ അക്കൗണ്ടിലെ തുകകള്‍ പിന്‍വലിച്ചു തുടങ്ങി.
തിങ്കളാഴ്ചയാണ് ഏറ്റവും വലിയ പിന്‍വലിക്കല്‍ നടന്നത്. സ്ത്രീകള്‍ അടക്കം കൂട്ടത്തോടെ എത്തിയാണ് പണം പിന്‍വലിച്ചത്. സാധാരണ നിലയില്‍ സ്ത്രീകള്‍ ഇടപാടുകാരായി ഈ ബ്രാഞ്ചില്‍ എത്തുന്നത് കുറവാണെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച മാത്രം ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ ഇടപാടുകാര്‍ പിന്‍വലിച്ചു.
ഏതാണ്ട് 10,000 കുടുംബങ്ങള്‍ അധിവസിക്കുന്ന തീരദേശ പ്രദേശമാണ് കായല്‍പട്ടണം. ഇവിടുത്തെ വലിയൊരു വിഭാഗം ഗള്‍ഫില്‍ അടക്കം ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ ബ്രാഞ്ചില്‍ ഏറെ എന്‍ആര്‍ഐ അക്കൗണ്ടുകളുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നത് വ്യാജ പ്രചാരണത്തിന് ശേഷമാണ് എന്ന് അറിഞ്ഞതോടെ ബാങ്ക് ഇടപാടുകാര്‍ക്കിടയില്‍ ബോധവത്കരണവുമായി ഇറങ്ങിയിട്ടുണ്ട്. എന്‍പിആര് വിവരങ്ങള്‍ കെവൈസിക്ക് നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നും, അതും നല്‍കാം എന്നത് ഉപാദി മാത്രമാണെന്ന് ബാങ്ക് പറയുന്നു.
Post Your Comments