
തിരുവനന്തപുരം: കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനം. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഉത്തരവിറക്കി. ആശങ്കകൾ ഉള്ളതിനാലാണ് നടപടിയെന്ന് വിശദീകരണം. സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറെ സർക്കാർ നിലപാട് അറിയിച്ചു. പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെൻസിന് എല്ലാവിധ സഹായവും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ സ്ഥിതിവിവര കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
എന്നാല്‍, 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) തയാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്‍റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യ റജിസ്റ്റര്‍ (എന്‍പിആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Post Your Comments