
മലപ്പുറം: കവളപ്പാറയിൽ ഇന്ന് ജി.പി.ആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഇതിനായി ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഇന്നലെ കേരളത്തിലെത്തി. രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും സംഘത്തിലുണ്ട്. രണ്ട് സെറ്റ് ജി.പി.ആര്‍ ഉപകരണമാണ് ഇവരുടെ പക്കലുള്ളത്. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിംഗ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.
ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്ന് വരെയുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് കഴിയും. റഡാറിലെ വൈദ്യുത കാന്തിക തരംഗങ്ങളുപയോഗിച്ച് ഭൗമാന്തര്‍ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന നൂതനസാങ്കേതിക വിദ്യയാണിത്.ഭൂമിക്കടിയിലെ വസ്തുക്കളില്‍ തട്ടി തിരിച്ചുവരുന്ന സിഗ്നലുകളെ റഡാര്‍ സംവിധാനത്തിലെ സെന്‍സറുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പ്രോസസിംഗ് നടത്തി കംപ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങളായി വരച്ചെടുക്കും. ഇവ അപഗ്രഥിച്ചാണ് മണ്ണിനടിയിലെ വസ്തുവിന്റെ രൂപം തിരിച്ചറിയുന്നത്.
Post Your Comments