
സിയാറ്റിൽ : നസ്യം ചെയ്തതുവഴി തലച്ചോറിൽ നിന്നും സൂക്ഷമ ജീവിയായ അമീബ ശരീരത്തിൽ എത്തിയതിനെത്തുടർന്ന് 69കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ സിയാറ്റിലിലാണ് ആരോഗ്യവകുപ്പ് അധികൃതരെ പോലും അമ്പരിപ്പിച്ച മരണം നടന്നത്. തലച്ചോര്‍ കോശങ്ങളെ നശിപ്പിക്കുന്ന നയിഗ്ലേറിയ ഫൗലറി അമീബ ബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സൈനസ് രോഗമുണ്ടായിരുന്നു സ്ത്രീയോട് പ്രത്യേക പാത്രം ഉപയോഗിച്ച് നസ്യം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചികിത്സയ്ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതിനു പകരം ഇവര്‍ ഉപയോഗിച്ചത് വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളമായിരുന്നു. ഇതാണ് അമീബ ശരീരത്തിലെത്താന്‍ കാരണമായത്. വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളത്തില്‍ നയിഗ്ലേറിയ അമീബയുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആദ്യം മൂക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും സ്ത്രീ അത് കാര്യമാക്കിയില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ സംസാരശേഷി നഷ്ടപ്പെടുകയും കടുത്ത തലവേദന ഉണ്ടാവുകയും ചെയ്തു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ഇവരുടെ സ്വബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അഞ്ചോളം ബയോപ്സി പരിശോധനയിലാണ് സ്ത്രീയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചതായി കണ്ടെത്തിയത്.
എന്നാൽ അപ്പോഴേക്കും ശരീരത്തിനകത്തെത്തിയ അമീബ സ്ത്രീയുടെ തലച്ചോര്‍ കോശങ്ങളെ പകുതിയോളം നശിപ്പിച്ചിരുന്നു. ഒന്നരയാഴ്ചയോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. ആളുകൾ വാട്ടർ ഫിൽറ്ററിൽ നിന്ന് വെള്ളം എടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Post Your Comments