പ്രളയദുരിതത്തില്‍ ആശ്വാസമായി മദ്യം; അധിക തീരുവയിലൂടെ ലഭിച്ചത് 310 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മദ്യത്തിനേര്‍പ്പെടുത്തിയ അധിക എക്‌സൈസ് തീരുവയിലൂടെ ലഭിച്ചത് 310 കോടി രൂപ. നൂറ് ദിവസം കൊണ്ട് 230 കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 310 കോടി ലഭിച്ചതോടെ അധിക തീരുവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ മദ്യവില 20 മുതല്‍ 60 രൂപവരെ കുറഞ്ഞു. ശനിയാഴ്ച മുതലാണ് പഴയ നിരക്ക് പുനസ്ഥാപിച്ചത്.

വിലയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്. ഇതോടെ വില്‍പന നികുതിയും വര്‍ധിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും പ്രതീക്ഷിച്ച പണം കിട്ടാത്തതിനാല്‍ അധിക തീരുവ ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മദ്യത്തിന്റെ വിലകൂടുന്നത് വ്യാജമദ്യം വ്യാപിക്കുന്നതിന് കാരണമാകുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കി. ഇതേതുടര്‍ന്നാണ് കൂടുതല്‍ കാലത്തേക്ക് തീരുവ വര്‍ധനവ് നിലനിര്‍ത്താതെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

Share
Leave a Comment