‘കേരളത്തില്‍ ബിജെപി ഒരു നിലപാട് എടുത്താല്‍ കാനം രാജേന്ദ്രന് റോഡിലിറങ്ങി നടക്കാന്‍ പറ്റുമോ?’ രൂക്ഷ പ്രതികരണവുമായി എ എൻ രാധാകൃഷ്ണൻ

പ്രധാനമന്ത്രിയെ അവഹേളിച്ച നേതാക്കളെ വെറുതെ വിട്ട പോലിസുകാര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച എഐവൈഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ഇത്തരത്തിലുള്ള തെമ്മാടിത്തരം ആവര്‍ത്തിച്ചാല്‍ പോലിസിനെ സമീപിക്കുകയല്ല, നല്ല തല്ല് കൊടുക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി ഒരു നിലപാട് എടുത്താല്‍ കാനം രാജേന്ദ്രന് റോഡിലിറങ്ങി നടക്കാന്‍ പറ്റുമോ, ഒരു പൊതുപരിപാടിയില്‍ പോലും കാനത്തിന് പങ്കെടുക്കാനാവുമോ എന്നും എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

‘എടുക്കാത്ത കാശ് പോലെയാണ് സിപിഐക്കാര്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരുടെ തല്ല് കൊണ്ട് നടക്കുന്നവരാണ്. സിംഹവാലന്‍ കുരങ്ങിന്റെ പോലെയാണ് ഈ പാര്‍ട്ടി. ബിജെപി ഒരു നിലപാടെടുത്താന്‍ ഇവന്മാരെ റോഡില്‍ നിന്ന് പെറുക്കിയെടുക്കേണ്ടി വരുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചോര തിളക്കുന്ന എഐവൈഎഫുകാരുണ്ടെങ്കില്‍ ശശിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തട്ടേ. ബിഷപ്പിനെതിരായ സമരത്തിലൊന്നും ഇവന്മാരെ കാണാനില്ലല്ലോ.’

‘പിന്നാക്കകാരനായത് കൊണ്ടാണ് പ്രധാനമന്ത്രിയോട് ഇവര്‍ക്ക് വെറുപ്പ്. പ്രധാനമന്ത്രിയെ അവഹേളിച്ച നേതാക്കളെ വെറുതെ വിട്ട പോലിസുകാര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കുമെന്നും’ എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി എറണാകുളം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Share
Leave a Comment