KeralaLatest NewsNews

ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് കീടനാശിനി തളിച്ച പച്ചക്കറികള്‍ : കടുത്ത നടപടിയുമായി കേന്ദ്രം

 

കൊച്ചി: ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത വന്‍തോതില്‍് കീടനാശിനി തളിച്ച പച്ചക്കറികളെന്ന് കണ്ടെത്തി.
രാസകീടനാശിനി ഉപയോഗിച്ച് വിളയിച്ച പച്ചക്കറികള്‍ ജൈവമെന്നപേരില്‍ കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതായി കൃഷിവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെ പച്ചക്കറികള്‍ ‘ജൈവം’ എന്നപേരില്‍ വില്‍ക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ വരുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
ഇനി മുതല്‍ പൂര്‍ണമായും ജൈവരീതിയില്‍ വിളയിച്ചതോ ഉണ്ടാക്കിയതോ ആയ ഭക്ഷ്യവസ്തുക്കള്‍ മാത്രമേ ജൈവമെന്നപേരില്‍ വില്‍ക്കാന്‍ കഴിയൂ.

ഉത്പന്നങ്ങളില്‍ രാസകീടനാശിനികളുടെ അവശിഷ്ടം പരിശോധനകളില്‍ കണ്ടെത്തിയതറിഞ്ഞ ജനങ്ങള്‍ ജൈവഭക്ഷ്യവസ്തുക്കളിലേക്ക് തിരിഞ്ഞു. ഈ അവസരം മുതലെടുത്ത് ചിലര്‍ മറുനാടുകളില്‍നിന്നെത്തുന്ന പച്ചക്കറികളും പഴങ്ങളും പലവ്യഞ്ജനങ്ങളും ജൈവമെന്നപേരില്‍ വിറ്റഴിക്കാന്‍ തുടങ്ങി. ജൈവപച്ചക്കറി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന സ്വകാര്യഷോപ്പുകളില്‍നിന്ന് ശേഖരിച്ച ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില തുടങ്ങിയവയിലെല്ലാം രാസകീടനാശിനി വിഷാംശം കണ്ടിരുന്നു.

പാക്കറ്റില്‍ ‘ജൈവം’ എന്നെഴുതിവെച്ചിട്ടുള്ളതല്ലാതെ ജൈവമാണോ അല്ലയോയെന്നു തിരിച്ചറിയാന്‍ ഉപഭോക്താവിന് മാര്‍ഗമില്ലാത്തതാണ് പ്രധാനപ്രശ്‌നം.

രാജ്യത്ത് എല്ലായിടത്തും ജൈവ ഉത്പന്നങ്ങള്‍ക്ക് ഒരേ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. അതിനാല്‍ മറുനാടുകളില്‍നിന്ന് ജൈവമെന്നപേരില്‍ കൊണ്ടുവരുന്നവയും ജൈവം തന്നെയായിരിക്കും. അതോറിറ്റി രൂപകല്പനചെയ്യുന്ന പോര്‍ട്ടലിന്റെ സഹായത്തോടെ ഉത്പന്നങ്ങളുടെ ആധികാരികത ഉപഭോക്താവിന് മനസ്സിലാക്കാം.

ജൈവ ഉത്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ക്കു പുറമേ, പുതിയ സ്ഥാപനങ്ങള്‍ക്കുകൂടി അതിനുള്ള ചുമതലനല്‍കും. അതോടെ സാക്ഷ്യപ്പെടുത്തല്‍ കാര്യക്ഷമമാകും. ചുമതലപ്പെട്ട ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ സാക്ഷ്യപത്രമില്ലാതെ ജൈവമെന്നപേരില്‍ ഉത്പന്നം വില്‍ക്കാനാവില്ല. ചെറിയ കര്‍ഷകരെയും ഉത്പാദകരെയും ഈ നിയന്ത്രണത്തില്‍നിന്നൊഴിവാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button