
മുംബൈ: 130 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. എയര്‍ ഇന്ത്യയുടെ 130 പൈലറ്റുമാര്‍ക്കും 430 ജീവനക്കാര്‍ക്കും മദ്യപിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് നടത്തുന്ന പരിശോധനയില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നതിന്റെ പേരിൽ ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
ജോലിക്ക് പ്രവേശിക്കുന്നതിനുമുന്‍പും ജോലി കഴിഞ്ഞു പുറത്തുവരുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന (ബ്രീത്ത് അനലൈസര്‍ ടെസ്റ്റ്) ഡിജിസിഎയുടെ സുരക്ഷാ ചട്ടമനുസരിച്ച് നടത്താറുണ്ട്. എന്നാല്‍ ഈ പരിശോധനയ്ക്ക് ഒരു വിഭാഗം പൈലറ്റുമാരും ജീവനക്കാരും തുടര്‍ച്ചയായി ഹാജരായിരുന്നില്ല. സുരക്ഷാ ചട്ടങ്ങളില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
ഘട്ടംഘട്ടമായി ഈ ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. സിംഗപ്പൂര്‍, കുവൈറ്റ്, ബാങ്കോക്ക്, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേയ്ക്ക് പോകുന്നതും ഇവിടങ്ങളിനിന്ന് വരുന്നതുമായ വിമാനങ്ങളിലെ ജീവനക്കാരാണ് കൂടുതലായി പരിശോധനയില്‍നിന്ന് മുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ചട്ടമനുസരിച്ച് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് മുതല്‍ ജീവനക്കാര്‍ മദ്യപിക്കാന്‍ പാടില്ല. പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ നാല് ആഴ്ചത്തേയ്ക്ക് ഡ്യൂട്ടിയില്‍ ഹാജരാകുന്നതില്‍നിന്ന് തടയും. കൂടാതെ അച്ചടക്ക നടപടികള്‍ക്ക് വിധേയനാകേണ്ടതായും വരും.
Post Your Comments