
മസ്കറ്റ്: ഭീകരവാദികൾക്ക് സഹായം നൽകുന്നുവെന്ന കാരണത്താൽ അറബ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ ഖത്തറിനെ സഹായിക്കാൻ ഒമാൻ രംഗത്ത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഒമാന്റെ തീരുമാനം.ജൂൺ 14 വരെയാണ് അധിക സര്‍വീസുകള്‍ നടത്തുകയെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.
മറ്റു രാജ്യങ്ങൾ ഖത്തറുമായുള്ള വ്യോമ ഗതാഗതം റദ്ദാക്കിയതോടെ ഉണ്ടായ അനിശ്ചിതാവസ്ഥയ്ക്ക് ഒമാന്‍റെ സഹായത്തോടെ ചെറിയ ആശ്വാസമായി. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് മസ്‌കറ്റ് വഴി യാത്ര ചെയ്യാനാവും. ദോഹയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ ഒമാന്‍ എയര്‍ മസ്‌കറ്റ് വഴിയാണ് സൗദിയില്‍ എത്തിച്ചത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഇനി ഒമാനിലൂടെയാകും.
ഒമാന്റെ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന്‍ വഴി പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കെത്തുമെന്നാണ് അവർ അറിയിച്ചത്.വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഖത്തര്‍ എയര്‍വേസ് അധികൃതരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഈ നടപടി എന്ന് ഒമാൻ എയർ വെസ് പറഞ്ഞു.
Post Your Comments