
ന്യൂഡൽഹി:ഈജിപ്ത് എയർ വിമാനമായ എംഎസ്804 കഴിഞ്ഞ വർഷം മെഡിറ്ററേനിയനിൽ തകർന്ന് വീണ് 66 പേർ മരിച്ച സംഭവത്തിൽ അപകടകാരണമായി അന്വേഷണ സംഘം സംശയിക്കുന്നത് ഒരു ഐപാഡ് ആണ്. വിമാനത്തിൽ വച്ച് ഐപാഡ് ചാർജ് ചെയ്തതുകൊണ്ടായിരിക്കാം അപകടമുണ്ടായതെന്നാണ് ഇവരുടെ വിലയിരുത്തൽ.
കോക്ക്പിറ്റിൽ പൈലറ്റ് ഐപാഡ് ചാർജ് ചെയ്യാൻ വച്ചതാണ് തീപിടിത്തമുണ്ടായി വിമാനം കത്തി വീഴാൻ കാരണമായിരിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്.മൊബൈൽ ഡിവൈസുകളിൽ നിന്നുള്ള അമിതമായ ചൂട് കാരണം തീപിടിത്തമുണ്ടായതായാണ് ഒരു സാധ്യത.തീപിടിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഇൻസ്ട്രുമെന്റ് പാനലിൽ ഫസ്റ്റ് ഓഫീസർ ഒരു ടാബ്ലറ്റും ഒരു പെർഫ്യൂം ബോട്ടിലും വയ്ക്കുന്നതായി സിസിടിവി ഫൂട്ടേജ് കണ്ടെടുത്തിരുന്നു.
തെറ്റായ സോക്കറ്റിൽ ചാർജ് ചെയ്യാൻ വച്ചതിനെ തുടർന്നാണ് കോക്ക്പിറ്റിൽ സ്പാർക്കുണ്ടായി തീ പടർന്നതെന്നും ഒരു സാധ്യത തള്ളിക്കളയുന്നില്ല. വിമാനം വീഴുന്നതിന് മുമ്പുണ്ടായ ഒരു തീ കെടുത്താൻ ക്രൂ പരിഭ്രാന്തരാകുന്ന ശബ്ദം വോയിസ് റെക്കോർഡറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കോക്ക്പിറ്റിലെ പ്ലഗുകൾ പ്രഫഷണൽ ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. ഇതിൽ മറ്റൊരു ഡിവൈസ് ഉപയോഗിക്കാൻ പാടില്ലെന്നാണ് അധികൃതർ പറയുന്നത്.
Post Your Comments