
ന്യൂഡല്‍ഹി● കഴിഞ്ഞദിവസം പാകിസ്ഥാനില്‍ നടന്ന സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ പോയ തന്നെ അനുഗമിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ അനുവദിച്ചില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. മുന്‍പ് നടന്ന സാര്‍ക്ക് യോഗങ്ങളിലെ പ്രൊട്ടോക്കോള്‍ വ്യവസ്ഥകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും രാജ്നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു.
ഇന്ത്യൻ മാധ്യമങ്ങളെ യോഗത്തിൽ കയറ്റിയില്ലെന്ന് സ്ഥിരീകരിച്ച രാജ്നാഥ് തനിക്കെതിരെ തെരുവിൽ പ്രതിഷേധം ഉണ്ടായെന്നും അറിയിച്ചു. ഭീകരരെ മഹത്വവത്ക്കരിക്കരുതെന്നും ഒരു രാജ്യത്തെ തീവ്രവാദിയെ മറ്റൊരു രാജ്യത്തിന്റെ ഹീറോ ആക്കരുതെന്നും സാർക്ക് യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് രാജ്നാഥ് വ്യക്തമാക്കി. രാജ്നാഥ് സിംഗിന്റെ നിലപാടിനെ രാജ്യസഭ ഒന്നാകെ പിന്തുണച്ചു. ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗം തമസ്കരിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമത്തെ സഭ ഒറ്റക്കെട്ടായി അപലപിച്ചു.
പാകിസ്ഥാന്റെ ഉച്ചയൂണിനുള്ള ക്ഷണം നിരസിച്ചുവെന്ന് അറിയിച്ച രാജ്നാഥ് സിംഗ് താന്‍ ഊണ് കഴിക്കാനല്ല അവിടെ പോയതെന്നും വ്യക്തമാക്കി.
“പാകിസ്ഥാന്‍ അഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ എല്ലാവരെയും ഉച്ചയൂണിന് ക്ഷണിച്ചു. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറിപ്പോയി. രാജ്യത്തിന്റെ അഭിമാനം കൂടി മനസ്സിൽ വച്ച് ഊണിന് പോകാതെ ഞാനും മടങ്ങി. എനിക്ക് ആരോടും വിരോധമോ പരാതിയോ ഇല്ല. ഞാനവിടെ പോയത് ഉച്ചയൂണ് കഴിക്കാനായിരുന്നില്ല”- രാജ്നാഥ് സിംഗ് പറഞ്ഞു.
ഭീകരരെ മഹത്വവത്ക്കരിക്കരുതെന്നും ഒരു രാജ്യത്തെ തീവ്രവാദിയെ മറ്റൊരു രാജ്യത്തിന്റെ ഹീറോ ആക്കരുതെന്നും സാർക്ക് യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് താന്‍ ആവശ്യപ്പെട്ടുവെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അറിയിച്ചു. നല്ല തീവ്രവാദമോ ചീത്ത തീവ്രവാദമോ ഇല്ല. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണമെന്നും രാജ്നാഥ് സാര്‍ക്ക് യോഗത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments