KeralaLatest News

കുമാറിനെ മര്‍ദിച്ചു, എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കസ്റ്റഡിയിലായ പോലീസുകാര്‍

ഇടുക്കി: പീരുമേട് സബ് ജയിലില്‍ ഹരിത ഫൈനാന്‍ഴ്സ് ഉടമ രാജ്കുമാര്‍ മരിച്ച കേസില്‍ എസ്ഐ കെ സാബു, ഡ്രൈവര്‍ സിപിഒ സജിമോന്‍ ആന്റണി എന്നിവര്‍ കുറ്റം സമ്മതിച്ചു. കുമാറിനെ മര്‍ദിച്ചതായി ഇരുവരും സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. അബദ്ധം പറ്റിയെന്നും, മര്‍ദനം കൊല്ലാന്‍ ഉദ്ദേശിച്ചല്ലെന്നും ഇരുവരും മൊഴി നല്‍കിയത്രേ. ഇരുവര്‍ക്കുമെതിരെ ഇന്നലെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.

കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുള്ളില്‍ കുറ്റസമ്മതം വന്നതോടെ രണ്ടു പേരുടെയും അറസ്റ്റു രേഖപ്പെടുത്തി. ജീവിതം നശിച്ചെന്നും ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഇരുവരും ഉന്നത ഉദ്യോഗസ്ഥരോടു പറഞ്ഞു. വായ്പത്തട്ടിപ്പിലൂടെ കുമാര്‍ കൈക്കലാക്കിയ പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനായിരുന്നു മര്‍ദനമെന്നും ഇരുവരും പറഞ്ഞു. നെടുങ്കണ്ടം റസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍. അവശനിലയില്‍ പീരുമേട് സബ് ജയിലിലെത്തിച്ച കുമാറിനെ ‘നടയടി’ക്കു ശേഷമാണ് ഉള്ളില്‍ പ്രവേശിപ്പിച്ചതെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെയും സഹതടവുകാരന്റെയും മൊഴി. ജയില്‍ രേഖകളില്‍ ഒപ്പിടുന്ന സമയത്ത് തളര്‍ന്ന് നിലത്തിരുന്ന കുമാറിനെ ഹെഡ് വാര്‍ഡന്‍ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഹെഡ് വാര്‍ഡന്‍ മദ്യപിച്ചിരുന്നതായും ഇവര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button