KeralaIndia

ബെംഗളുരുവിൽ നടുറോഡിൽ യുവതിയെ കയറിപ്പിടിച്ച യുവാവ് കോഴിക്കോട്ട്  പിടിയിൽ

ബെംഗളുരു: ബംഗളുരുവിൽ നടുറോഡിൽ യുവതിയെ കയറിപ്പിടിച്ചയാൾ കോഴിക്കോട്ട് നിന്നും പിടിയിലായി. ബെംഗളൂരു തിലക് നഗർ സ്വദേശി സന്തോഷ് ഡാനിയേലിനെയാണ് കോഴിക്കോട് നടുവണ്ണൂരിൽ നിന്ന് ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ബിടിഎം ലേ ഔട്ടിലെ റോഡിൽ വച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴാണ് പ്രതി പിടിയിലായത്. കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു പട്ടാപ്പകൽ യുവതി ആക്രമിക്കപ്പെട്ടത്.

ബിടിഎം ലേഔട്ടിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെയാണ് ഇയാൾ കടന്നു പിടിച്ചത്. അതിക്രമത്തിനിരയായ യുവതി പരാതി നൽകിയിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. റോഡിലൂടെ നടന്നു പോകുന്ന രണ്ട് സ്ത്രീകളെ ഇയാൾ പിന്തുടരുന്നതും സ്ത്രീകൾ ഇയാളെ അവഗണിച്ച് മുന്നോട്ട് പോകവെ ഒരു യുവതിയെ ഇയാൾ കടന്നുപിടിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബെംഗളുരുവിലെ ജാഗ്വാർ ഷോറൂമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷിനായി പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ ആദ്യം തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് രക്ഷപ്പെട്ടു. പിന്നീട് സേലത്ത് എത്തിയ ഇയാൾ അവിടെ നിന്ന് കോഴിക്കോട് എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സന്തോഷിന്റെ ഉപദ്രവത്തിനിരയായ പെൺകുട്ടിയെയും അവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കണ്ടെത്തിയെങ്കിലും ഇവർ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമാവാൻ താത്പര്യമില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വേണ്ടത്ര നിലവാരമില്ലാത്തവയായിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ വൈകിയെന്നാണ് പൊലീസിന്റെ വിശദീകരണം.

shortlink

Post Your Comments


Back to top button