
തിരുവനന്തപുരം: പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12.45ന് തമിഴ്നാട് ടൂറിസം ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. രാമേശ്വരം ദ്വീപിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പാലം രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലമാണ്. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ 2.2 കിലോമീറ്റർ നീളമുളളതാണ് പുതിയ പാമ്പൻ പാലം.
രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് പാമ്പൻപാലത്തെ ലംബമായി ഉയർത്തിയാണ് ഉദ്ഘാടനം നിർവഹിക്കുക. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിക്കും. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുകൻ, തങ്കം തേനരസ്, ആർ.എസ്.രാജകണ്ണപ്പൻ, എം.പിമാരായ നവാസ് കനി, ആർ. ധർമ്മർ തുടങ്ങിയവർ പങ്കെടുക്കും.
എൻജിനിയറിംഗ് വിസ്മയങ്ങളിലൊന്നായാണ് പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പലവട്ടം നടത്തേണ്ടി വന്നതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. 1914-ൽ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടർന്നാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്. പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരത്തിലാണ് പുതിയ പാലം.
Post Your Comments