
മൈസൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം. സംഭവത്തില്‍ ഇതുവരെ പിടിയിലായ ഏഴ് പേരും മലയാളികളാണ്.
വ്യവസായിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേസിലെ പ്രതികളിലൊരാളായ ആദര്‍ശിനെ പൊലീസ് വെടിവെച്ചിരുന്നു.
Read Also: കേരളത്തിൽ ഇന്നും മഴ: രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ശക്തമായ കാറ്റിനെയും കരുതിയിരിക്കണം
തൃശൂര്‍ സ്വദേശികളായ കണ്ണന്‍, പ്രമോദ്, വൈക്കം സ്വദേശികളായ ആല്‍ബിന്‍, അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത്, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. നാലുപേര്‍ക്കായിക്കൂടി പൊലീസ് അന്വേഷണം വ്യാപകമാണ്. പണവുമായി പോകുന്നവരെ വാഹനം ആക്രമിച്ചു കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. മലയാളികളെയാണ് കൊള്ള സംഘം ലക്ഷ്യമിട്ടിരുന്നത്.
തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് ആലപ്പുഴ സ്വദേശി ആദര്‍ശിനെ വെടിവച്ചത്. ജനുവരി 20ന് കൊടുവള്ളി സ്വദേശിയായ വ്യവസായിയെ ആക്രമിച്ച് വാഹനവും പണവുമായി കടന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ സംഭവം നടന്ന ജയപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ആദര്‍ശ് സമീപത്തുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുകാരെ പരുക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദര്‍ശിന്റെ കാലില്‍ പൊലീസ് വെടിവെച്ചത്. പരുക്കേറ്റ പൊലീസുകാരെയും ആദര്‍ശിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയാണ് ആദര്‍ശ്. മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
Post Your Comments