Latest NewsKerala

കേരളത്തിൽ ഇന്നും മഴ: രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം; ശക്തമായ കാറ്റിനെയും കരുതിയിരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഇന്നലെ പെയ്ത വേനൽ മഴ തൃശൂരിൽ പത മഴയായി മാറി. ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. പ്രധാനമായും തൃശൂർ വെങ്ങിണിശ്ശേരി മേഖലകളിലാണ് പതമഴ പെയ്തത്. ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്.

മലിനീകരണം കൂടുതൽ ഉള്ള ചില സ്ഥലങ്ങളിൽ അന്തരീക്ഷത്തിലെ രാസ അവശിഷ്ടങ്ങൾ മഴവെള്ളവുമായി ചേർന്ന് പതയായി മാറാം. തീര പ്രദേശങ്ങളിൽ കടൽ ആൽഗകൾക്ക് നുര സൃഷ്ടിക്കുന്ന ജൈവ സംയുക്തങ്ങൾ പുറത്തുവിടാൻ കഴിയും. ഈ സംയുക്തങ്ങൾ വായുവിൽ എത്തി മഴ പെയ്യുമ്പോൾ പതയായി മാറാം. ജലാശയങ്ങളിലെയോ മണ്ണിലെയോ ചില സൂക്ഷ്മ ജീവികളും പതയുണ്ടാകാൻ കാരണമാകാം. ഇതിൽ ഏതാണ് തൃശൂരിൽ സംഭവിച്ചത് എന്നറിയാൻ വിശദ പഠനം വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button