
” സ്ത്രീകൾ ഒപ്പമില്ലാത്ത ഐക്യം അർത്ഥ ശൂന്യമാണ്. വിദ്യാസമ്പന്നരായ സ്ത്രീകൾ ഇല്ലാത്ത വിദ്യാഭ്യാസം നിഷ്ഫലമാണ് സ്ത്രീശക്തി ഇല്ലാത്ത പ്രക്ഷോഭം അപൂർണ്ണമായ ഒന്നാണ്” ഡോക്ടർ ബി ആർ അംബേദ്കറുടെ ഈ വാക്കുകൾ ഏറെ എന്നും പ്രസക്തമാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രീകൾ രണ്ടാം നിലയിലേക്ക് അകപ്പെട്ടത് സ്വാഭാവികമായ ഒരു പ്രക്രിയ ആയിരുന്നു.തികച്ചും അസ്വാഭാവികമായ ഈ പ്രക്രിയയെ സ്വാഭാവികതയാക്കി മാറ്റിയെടുത്തത് ആൺ കൂട്ടങ്ങളുടെ ,കുടുംബ മത ജാതി സംവിധാനങ്ങളുടെ ബോധപൂർവ്വമുള്ള നിർമ്മിതികൾ ആയിരുന്നു. അതിന് പലപല കാലങ്ങൾ, കാലഘട്ടങ്ങൾ എടുത്തു എന്നതാണ് വാസ്തവം. വിദ്യാഭ്യാസം നേടുന്നതിന് പരിമിതികൾ വയ്ക്കുക, തൊഴിൽ നേടുന്നതിന് പരിമിതികൾ വയ്ക്കുക, കുടുംബ പ്രത്യുൽപാദന സംവിധാനത്തിന്റെ ഭാഗമായി വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടുക എന്നിങ്ങനെ അനേകം അനേകം മാനദണ്ഡങ്ങൾ ആയിരുന്നു സ്ത്രീകളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. ഇത്തരം അടിച്ചമർത്തലുകളെ , ബോധപൂർവമായ അധികാരപ്രകടനങ്ങളെ മറികടക്കാൻ പലപ്പോഴും സ്ത്രീകൾക്ക് കഴിഞ്ഞിരുന്നില്ല. സ്ത്രീകളെ പിൻ നിരയിലേയ്ക്കാക്കുക എന്ന ജനാധിപത്യവിരുദ്ധമായ, മനുഷ്യവിരുദ്ധമായ നിലപാടിനെ സമൂഹം ആഘോഷിച്ചത് ഇങ്ങനെയൊക്കെ ആയിരുന്നു എന്നുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വനിതാദിനവും
ആൺകോയ്‌മയുടെ അധികാര ബലതന്ത്രങ്ങളെ മറികടന്ന സ്ത്രീകൾ പുതിയ ചരിത്രമാണ് രചിച്ചത് .പുരുഷന്റെ ഔദാര്യമല്ല തന്റെ അവകാശമാണ് തൻ്റെ സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിക്കുവാൻ ഇങ്ങനെയൊരു നിലപാടിലൂടെ സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. 109 -മത് വനിതാദിനാഘോഷത്തിൽപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക accelerate action എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
നിലവിലെ പുരോഗതിയുടെ നിരക്കിൽ, പൂർണ്ണ ലിംഗസമത്വം കൈവരിക്കാൻ 2158 വരെ, അതായത് ഏകദേശം അഞ്ച് തലമുറകൾ, എടുക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഡാറ്റ സൂചിപ്പിക്കുന്നു.
ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകവുമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ആക്സിലറേറ്റ് ആക്ഷൻ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളും പക്ഷപാതങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ വേഗതയും അടിയന്തിരതയും ഇത് ആവശ്യപ്പെടുന്നു.
സമൂഹത്തിൽ ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് രണ്ടാം നിലയിലേക്ക് പിൻവാങ്ങേണ്ടി വന്നിട്ടുണ്ട് എന്ന ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എന്നാൽ അത്തരത്തിലുള്ള കൂച്ചു വിലങ്ങുകളെ , അടിച്ചമർത്തലുകളെ അതിജീവിച്ചുകൊണ്ട് സ്ത്രീസമൂഹം ഉണർവിന്റെയും ഉയർച്ചയുടെയും പടവുകൾ താണ്ടുന്നതാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ ഒരു മുന്നേറ്റത്തിന്റെ തുടർച്ചയിൽ അതിന്റെ ഭാഗമായി എല്ലാ സ്ത്രീകളും പങ്കുചേരേണ്ടതുണ്ട് .
ശാക്തീകരണത്തിലേയ്ക്ക്, ആനന്ദത്തിലേയ്ക്ക് , പാതി ആകാശത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തുല്യനീതിയിലേയ്ക്ക് ചുവട് ഉറപ്പിക്കുകയാണ് നവകേരളം. കുടുംബത്തിന്റെ, സമൂഹത്തിന്റെ സ്വാപനം മാത്രമല്ല, ഓരോ സ്ത്രീയും അവരവരുടെ സ്വപ്നങ്ങൾ നേടിയെടുത്ത നവസമൂഹ സൃഷ്ടിയുടെ ഭാഗമാകാൻ പ്രാപ്തരാകേണ്ടതുണ്ട്.
Post Your Comments