രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസ് : മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി

2010ല്‍ മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്

കൊച്ചി : വഞ്ചന കേസില്‍ പാല എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി. മുംബൈ വ്യവസായിയില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2010ല്‍ മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്‍കി പണം വാങ്ങിയെന്നായിരുന്നു പരാതി.

നഷ്ടപരിഹാരം സഹിതം 3.25 കോടി നല്‍കാമെന്ന് 2013ല്‍ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും വസ്തു ബാങ്കില്‍ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പണം വാങ്ങിയപ്പോള്‍ ഈടായി ഒന്നും നല്‍കിയിരുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് എംഎല്‍എയെ കോടതി കുറ്റവിമുക്തനാക്കിയത്.

Share
Leave a Comment