പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്ന വിശദീകരണവുമായി വി ഡി സതീശന്‍

പിണറായി വിജയന്‍ അധികം ക്ലാസ് എടുക്കണ്ടെന്നും സതീശന്‍ പറഞ്ഞു

തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്ന വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രി എന്നു വിശേഷിപ്പിച്ചതിനോടു പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.

ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്നു വിശേഷിപ്പിച്ചത് തമ്മിലടിക്കുന്ന കോണ്‍ഗ്രസ്സിന് വലിയ ആഘാതമായിരിക്കുമെന്ന് അതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല. അതിന് കോണ്‍ഗ്രസിന് രീതികള്‍ ഉണ്ട്. പിണറായി വിജയന്‍ അധികം ക്ലാസ് എടുക്കണ്ടെന്നും സതീശന്‍ പറഞ്ഞു.

ബ്രൂവറിയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യം നയം മാറ്റിയത് ഒയാസിസുമായി ധാരണ ആയതിന് ശേഷമാണ്. എലപ്പുള്ളിയില്‍ അവര്‍ സ്ഥലം വാങ്ങിയ ശേഷമാണ് നയം മാറ്റിയത്. ഐ ഒ സി അംഗീകരിക്കുന്നതിന് മുമ്പ് തന്നെ കമ്പനിയെ ക്ഷണിച്ചിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് ജോലി നല്‍കിയത് ചട്ട വിരുദ്ധമാണ്. പാര്‍ട്ടി ബന്ധത്തിന്റെ പേരിലാണ് ജോലി നല്‍കിയത്. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വരെ ജോലി കിട്ടുന്നില്ല. വിഷയം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

Share
Leave a Comment