
തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്‍. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം അയച്ചത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടെന്ന് ജയിന്‍ ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജയിനും പരിക്കേറ്റു. ജയിനിപ്പോള്‍ മോസ്‌കോയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.
Read Also: മകരവിളക്ക് ഇന്ന്; പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന്‍ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ ബാബുവിന്റെ മരണ വാര്‍ത്ത എത്തിയത്. ബിനിലിന്റെ മൃതദേഹവും മോസ്‌കോയില്‍ ചികിത്സയിലുള്ള ജയിനെയും നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരുടെയും ബന്ധുക്കള്‍.
Post Your Comments