News

നാടിനെ ഞെട്ടിച്ച പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഒക്ടോബര്‍ 28ന്

വധശിക്ഷ വേണമെന്ന് പ്രൊസിക്യൂഷന്‍ വാദം

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്കുള്ള ശിക്ഷ സംബന്ധിച്ച് ഒക്ടോബര്‍ 28 തിങ്കളാഴ്ച വിധി പറയും. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയില്‍നിന്ന് ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

Read Also: ഇറാന് നേരെ ഇസ്രയേലിന്റെ ആക്രമണം: കനത്ത തിരിച്ചടി ഉടനെയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

വിവാഹത്തിന്റെ 88-ാം നാളില്‍ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു. കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാംപ്രതിയുമാണ്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കരുതിക്കൂട്ടിയുള്ള, ക്രൂരമായ കൊലപാതകമല്ല എന്നും പ്രതിഭാഗം വാദത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പ്രതികളെ വെറുതെ വിട്ടാല്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

പൊലീസ് സ്റ്റേഷനില്‍ വെച്ച് ”നിന്നെ 90 ദിവസത്തിനകം കൊലപ്പെടുത്തു”മെന്നായിരുന്നു സുരേഷ് കുമാറും പ്രഭുകുമാറും അനീഷിനെ ഭീഷണിപ്പെടുത്തിയത്. ഇങ്ങനെ പറഞ്ഞ് 88-ാം നാള്‍ പ്രതികള്‍ അനീഷിനെ കൊലപ്പെടുത്തി. കമ്പിപ്പാരകൊണ്ടും വടിവാള്‍ കൊണ്ടും വെട്ടിയാണ് പ്രതികള്‍ അനീഷിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ 24 മണിക്കൂറിനകം കോയമ്പത്തൂരില്‍ നിന്നും പിടിയിലാകുകയും ചെയ്തിരുന്നു. 59 സാക്ഷിമൊഴികളാണ് ഉണ്ടായിരുന്നത്. അനീഷിന്റെ ഭാര്യ ഹരിത ഉള്‍പ്പെടെ സാക്ഷിമൊഴിയില്‍ ഉറച്ചു നിന്നു. കൊലപാതകത്തില്‍ രണ്ട് ദൃക്‌സാക്ഷികളുമുണ്ടായിരുന്നു.

ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഭാഗത്തിന്റെ വക്കീല്‍ ഓണ്‍ലൈനായിട്ടാണ് ഹാജരായത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതികള്‍ കോടതിയില്‍ നിന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പരിഗണിച്ച ശേഷമായിരിക്കും തിങ്കളാഴ്ച കോടതി ശിക്ഷവിധി പ്രഖ്യാപിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button