Kerala

കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലും

തിരുവനന്തപുരം: കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ. രണ്ട് ജില്ലകളിലെയും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപെടുത്തി. കാണാതായ ആൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. ദിവാകരനെ രക്ഷപ്പെടുത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സംശയം. ഇന്നു വൈകീട്ടാണ് സംഭവമുണ്ടായത്.

അതേസമയം, കൊല്ലത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്തത്. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയിൽ തോട് കരകവിഞ്ഞൊഴുകി. മലയോര മേഖലയിൽ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ- മധ്യ കേരളത്തിൽ മഴ തുടരും. ശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button