Latest NewsNewsInternational

ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി

ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി. യഹിയ സിന്‍വറിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെന്‍ കുഗേല്‍ ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഇക്കാര്യം വിശദമാക്കിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കില്‍ നിന്നുള്ള ഷെല്ലില്‍ നിന്നോ ഉള്ള ചീളുകള്‍ തറച്ച പരിക്കേറ്റ നിലയിലായിരുന്നു യഹിയ സിന്‍വര്‍ ഉണ്ടായിരുന്നത്. ഇതില്‍ യഹിയ സിന്‍വറിന്റെ കൈ തകര്‍ന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങള്‍ക്കിടയിലായിരുന്നു സിന്‍വറിന്റെ തലയ്ക്ക് വെടിയേറ്റത്.

Read Also: ബീച്ചില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൂറ്റന്‍ തിരമാല യുവാവിനെയും കൊണ്ടുപോയിട്ട് ആറ് ദിവസം

മിസൈല്‍ ആക്രമണത്തില്‍ സിന്‍വറിന്റെ വലത് കൈത്തണ്ടയില്‍ പരിക്കേറ്റിരുന്നു ഇടത് കാലില്‍ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണത്തിലെ ചീളുകള്‍ തറച്ച നിലയിലും ആയിരുന്നു. ഇവയില്‍ നിന്ന് പരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ഡോ. ചെന്‍ കുഗേല്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചതെന്നും ഇദ്ദേഹം വിശദമാക്കുന്നു. മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച വിരലില്‍ നിന്നാണ് സിന്‍വാറിന്റെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയത്. നേരത്തെ സിന്‍വാര്‍ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎന്‍എ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണെന്നാണ് ഉറപ്പിച്ചതെന്നും ഡോ. ചെന്‍ കുഗേല്‍ വിശദമാക്കുന്നത്.

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയില്‍ നടന്ന ഇസ്രയേല്‍ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. നേരത്തെ ഹമാസ് മേധാവി യഹിയ സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ ഇസ്രായേല്‍ പുറത്ത് വിട്ടിരുന്നു. ഡ്രോണ്‍ ദൃശ്യങ്ങളാണ് ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ടത്. തകര്‍ന്ന വീടിനുള്ളില്‍, ഒരു കട്ടിലില്‍ സിന്‍വാര്‍ ഇരിക്കുന്നതും അവസാന നിമിഷങ്ങളിലെ പ്രതിരോധമെന്നോണം ഡ്രോണിലേക്ക് ഒരു വസ്തു എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒക്ടോബര്‍ ഏഴിലെ ഇസ്രായേല്‍ ആക്രമണത്തിന് ഉത്തരവാദിയായ യഹ്യ സിന്‍വാറിനെ ഐഡിഎഫ് (ഇസ്രായേല്‍ മിലിട്ടറി) സൈനികര്‍ ഇല്ലാതാക്കിയെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രസ്താവനയില്‍ വിശദമാക്കിയത്. സിന്‍വാറിന്റെ വധം ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, അവസാനത്തിന്റെ തുടക്കമാണെന്നും ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. ഒക്ടോബര്‍ ഏഴി്‌ന് നടന്ന ആക്രമണത്തില്‍ 1,206 പേര്‍ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button