ആകാശവാണി മുന്‍ വാര്‍ത്താ അവതാരകനും കൗതുക വാര്‍ത്ത അവതരണത്തിലൂടെ ശ്രദ്ധേയനുമായ എം.രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ആകാശവാണിയിലെ വാര്‍ത്താ അവതാരകനായിരുന്ന എം.രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ത്തകളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. രാമചന്ദ്രന്‍ അവതരിപ്പിച്ച കൗതുക വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായി. വാര്‍ത്തകളുടെ തത്സമയ അവതരണത്തിലൂടെയും ശ്രദ്ധ നേടി.

Read Also: പി.വി അന്‍വര്‍ ഡിഎംകെയിലേയ്ക്ക്? പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ

കെഎസ്ഇബിയില്‍ ക്ലര്‍ക്കായിരുന്നു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നടന്ന വാര്‍ത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം ശക്തമാക്കിയത്. ഡല്‍ഹി ആകാശവാണിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡല്‍ഹിക്കുശേഷം കോഴിക്കോടെത്തി. മൂന്നുവര്‍ഷം അവിടെ ജോലി ചെയ്തു. അവിടെ വാര്‍ത്താ വിഭാഗം ആരംഭിച്ചപ്പോള്‍ നേതൃത്വം നല്‍കി. പിന്നീട് തിരുവനന്തപുരം നിലയത്തിലെത്തി. പ്രതാപവര്‍മ (പ്രതാപന്‍), സംവിധായകന്‍ പി.പത്മരാജന്‍ എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു.

കൗതുകവാര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയായിരുന്നു. നാടകീയത ചേര്‍ത്ത് കൗതുകവാര്‍ത്തയുടെ സ്‌ക്രിപ്റ്റ് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിര്‍ദേശമായിരുന്നു. രാമചന്ദ്രന്റെ വാര്‍ത്താ പരിപാടികള്‍ക്കായി ആളുകള്‍ കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ രാമചന്ദ്രനെയും മിമിക്രി കലാകാരന്‍മാര്‍ അനുകരിച്ചു. ആകാശവാണിയില്‍ നിന്ന് വിരമിച്ചശേഷം ഗള്‍ഫില്‍ എഫ്എം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാല റിട്ട.ജോയിന്റ് റജിസ്ട്രാര്‍ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കള്‍.

 

Share
Leave a Comment