മലയാളികളുടെ മനസിലെ നോവായി അര്‍ജുന്‍; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎന്‍എ താരതമ്യ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണമായത്.

Read Also: യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സും ബ്രിട്ടനും

അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും സഹോദരന്‍ അഭിജിത്തും ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലന്‍സിന്റെ എല്ലാ ചെലവും കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.

അര്‍ജുന് അന്ത്യയാത്ര നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്. വീടിന്റെ ചാരത്ത് തന്നെയാണ് അര്‍ജുന് വേണ്ടി നിത്യനിദ്രയ്ക്ക് ചിതയൊരുങ്ങുന്നത്.

Share
Leave a Comment