വാഹനമിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടി: വാഹനമിടിച്ചവർ കടന്നുകളഞ്ഞു, 55 വയസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്കനെ ഇടിച്ചവർ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ ആരുമറിയാതെ മുറിക്കുള്ളിൽ കിടന്ന് മരിച്ചു. തിരുവനന്തപുരം വെള്ളറടയിൽ ആണ് അപകടം നടന്നത്. കലുങ്ക് നട സ്വദേശി സുരേഷ് (55)ആണ് മരിച്ചത്. എന്തുകൊണ്ടായിരിക്കാം ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന സുരേഷിനെ ബൈക്കുകാരാണ് ഇടിച്ചത്. ഇടിച്ചപ്പോൾ താഴെ വീണ സുരേഷിനെ രണ്ടുപേർ ബൈക്ക് നിര്‍ത്തിയിറങ്ങി എടുത്ത് തൊട്ടടുത്ത റൂമിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഈ റൂമിലാണ് സുരേഷ് താമസിക്കുന്നത്. മുറിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന സമയത്ത് സുരേഷിന്‍റെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. അവിടെ കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും കാണാം. ഇന്നലെ ഉച്ചയോടെ ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി നാട്ടുകാര്‍ക്ക് അനുഭവപ്പെട്ടത്. നാട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കാണുന്നത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share
Leave a Comment