Latest NewsNewsIndia

ഐപിഎസുകാരിയുമായി വിവാഹം, എസ്.ഐയുമായി ലിവിങ് ടുഗദര്‍: അവസാനം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച് ഐപിഎസുകാരന്‍

ഈറോഡ്: ലിവ് ഇന്‍ പങ്കാളിയായ മുന്‍ വനിതാ എസ്.ഐ.യെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ് ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോള്‍ വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഏറെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

Read Also: സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറുടെ ലൈംഗികാതിക്രമം,പെണ്‍കുട്ടികളുടെ പരാതി: 28കാരനായ ഡോക്ടര്‍ അറസ്റ്റില്‍

കര്‍ണാടക പോലീസിലെ മുന്‍ വനിതാ എസ്.ഐയായ സുജാത(38)യുമായാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അരുണ്‍ രംഗരാജന് ബന്ധമുണ്ടായിരുന്നത്. ഒരേ ജില്ലയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനും വനിതാ എസ്.ഐ.യും അടുപ്പത്തിലായത്. രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഐ.പി.എസ് ഉദ്യോഗസ്ഥയായ അരുണിന്റെ ഭാര്യ ഇയാളില്‍നിന്ന് വിവാഹമോചനം നേടി. പിന്നാലെ സുജാതയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തുടര്‍ന്ന് അരുണും സുജാതയും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍, ഒരുമിച്ച് താമസം തുടരുന്നതിനിടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.

തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുജാത രംഗരാജനില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനിടെ രംഗരാജന്‍ സുജാതയെ ഉപദ്രവിച്ചതായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. ഈ വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. പിന്നാലെ ഇരുവരും ഗോബിചെട്ടിപ്പാളയത്തെ രംഗരാജന്റെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ഇവിടെവെച്ചും രംഗരാജന്‍ ആക്രമിച്ചതോടെ സുജാത ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതിനല്‍കുകയുംചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഈ സംഭവം.

പങ്കാളിയെ ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയായതോടെ രംഗരാജന്‍ കോടതിയില്‍ നിന്ന് ജാമ്യംനേടി. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ രംഗരാജനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഗോബിചെട്ടിപ്പാളയത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ താമസം. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച സുജാത വീണ്ടും ഇവിടെ താമസിക്കാനെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി.

ബുധനാഴ്ച പ്രശ്‌നം രൂക്ഷമായതോടെ രംഗരാജന്‍ ഇരുമ്പുവടികൊണ്ട് സുജാതയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട സുജാത ഈവിവരം പോലീസില്‍ അറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് രംഗരാജന്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടശേഷം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പോലീസ് സംഘം ഉടന്‍തന്നെ തീയണച്ച് അകത്തുകടക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കസ്റ്റഡിയിലെടുക്കുന്നതിനിടെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടറെ ആക്രമിക്കാനും ശ്രമിച്ചു. സാഹസികമായാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button