
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തിൽ കോണ്‍ഗ്രസ് തോറ്റതിന്റെ പേരിലുള്ള തർക്കം കൈയാങ്കളിയിലേക്ക്. തൃശൂർ ഡിസിസി ഓഫീസിലാണ് സംഘർഷാവസ്ഥ. ഇന്ന് വൈകീട്ടു നടന്ന യോഗത്തിനിടെ കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി.
മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്നു പിടിച്ചു തള്ളിയെന്നാണ് ആരോപണം. തുടർന്ന് സജീവൻ കുര്യച്ചിറ ഡിസിസി ഓഫീസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിൽ സംഘർഷത്തിലാകുകയായിരുന്നു.
തന്നെ വിളിച്ചു വരുത്തി ഡിസിസി പ്രസിഡന്റും അദ്ദേഹത്തിന്റെ ഗുണ്ടകളും കൈയേറ്റം ചെയ്തെന്നു പറഞ്ഞു സജീവന് പൊട്ടിക്കരഞ്ഞു. 20 ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചു. ആലത്തൂരില്‍ എല്‍ഡിഎഫും തൃശൂരില്‍ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുമാണ് ജയിച്ചത്. തൃശൂർ മണ്ഡലത്തില്‍ മുരളീധരൻ മൂന്നാം സ്ഥാനത്തു മാത്രമാണ് എത്തിയത്. ഇതാണ് കൈയാങ്കളിയിലേക്ക് നീങ്ങാൻ കാരണമായത്.
Post Your Comments