KeralaLatest News

ഒരുമിച്ച് കുളിക്കണം, ആദ്യം ഒരുരുള വാരിക്കൊടുക്കണം, രാഹുലിന്റേത് സൈക്കോ പ്രവർത്തികൾ, മർദ്ദനം പ്രതീക്ഷിച്ചില്ലെന്ന് യുവതി

കൊച്ചി: രാ​​ഹുലിന് തന്നോട് ഭ്രാന്തമായ സ്നേഹമായിരുന്നെന്ന് പന്തീരങ്കാവിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിനിരയായ നവവധു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാവുന്ന വിധത്തിലായിരുന്നു രാഹുലിന്റെ പെരുമാറ്റമെന്നും പറവൂർ സ്വദേശിനിയായ യുവതി പറയുന്നു. ഒരുമിച്ച് മാത്രമേ കുളിക്കാൻ അനുവദിച്ചിരുന്നുള്ളു എന്നും രാഹുലിന് ഒരുരുള നൽകിയ ശേഷമേ ആഹാരം കഴിക്കാനാകുമായിരുന്നുള്ളൂ എന്നുമാണ് യുവതി വെളിപ്പെടുത്തുന്നത്.

രാഹുലിന് ആദ്യം വാരിക്കൊടുക്കാതെ കഴിച്ചാൽ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു എന്നും യുവതി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു യുവതി രാഹുലിന്റെ വിചിത്ര രീതികളെ കുറിച്ച് വെളിപ്പെടുത്തിയത്. അതേസമയം, ലഹരി ഉപയോ​ഗിച്ച ശേഷം തന്നെ ക്രൂരമായാണ് ആക്രമിച്ചതെന്നും യുവതി വെളിപ്പെടുത്തി.

യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

”രാഹുലും ഞാനും തമ്മിൽ ഒരു വർഷത്തോളമായുള്ള പരിചയമുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. വിവാഹ ആലോചന നടന്നു. എനിക്കും വീട്ടുകാർക്കും നല്ല താത്പര്യമുണ്ടായിരുന്നു. പക്ഷേ, രാഹുലിന്റെ അമ്മയ്ക്ക് താത്പര്യമില്ലായെന്ന് പറഞ്ഞ് ഈ ആലോചന ഒഴിവാക്കുകയും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു.

പിന്നീട് അത് മുടങ്ങിപ്പോയപ്പോഴാണ് വീണ്ടും ആലോചനയുമായി വന്നത്. പിന്നീട് രണ്ടാമത് വന്ന വിവാഹക്കാര്യം വീട്ടുകാരോട് സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. അന്ന് ആദ്യം പറഞ്ഞുറപ്പിച്ച വിവാഹം എങ്ങനെയാണ് മുടങ്ങിയതെന്ന് ചോദിച്ചിരുന്നു. ആ പെൺകുട്ടിയുടെ ആങ്ങളയുമായി ചെറിയ തർക്കം ഉണ്ടായെന്നും ആ കുട്ടി ആങ്ങള പറയുന്നത് മാത്രമേ കേൾക്കൂവെന്നുമായിരുന്നു പറഞ്ഞത്. ഇതുമാത്രമേ എനിക്ക് അറിവുള്ളൂ.

രാഹുൽ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിന്റെ ഡിവോഴ്സ് സംബന്ധിച്ച കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ചാനലുകളിൽ രാഹുലിന്റെ സഹോദരി ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴാണ് അറിയുന്നത്. അവർ പറയുന്നത് ഇതൊക്കെ എനിക്ക് അറിയാമായിരുന്നുവെന്നും എന്നിട്ടും എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാ​​ഹം കഴിച്ചതെന്നുമാണ്. ഇക്കാര്യങ്ങൾ തെറ്റാണ്.

രാഹുലിന് എന്നോട് ഭ്രാന്തമായ ഇഷ്ടമായിരുന്നു, ഒരുമിച്ച് കുളിക്കണം. ഒരു ദിവസം ഓർക്കാതെ ഞാൻ ഒറ്റക്ക് പോയി കുളിച്ചതിന് എന്നോട് പിണങ്ങിപ്പോയി. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാൽ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്നേഹ പ്രകടനങ്ങളാണ് രാഹുൽ പ്രകടിപ്പിച്ചിരുന്നത്.

എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവ്നെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. ചിലപ്പോഴൊക്കെ രാഹുലിന്റെ ഇത്തരം സ്നേഹ പ്രകടനത്തിൽ വീർപ്പുമുട്ടിയിരുന്നു. പക്ഷേ, ലഹരി ഉപയോ​ഗിച്ച് കഴിഞ്ഞാൽ മറ്റൊരു മുഖമാണ് കാണാൻ കഴിയുക. അന്ന് ഇത്രയും ക്രൂരമായി മർദ്ദിക്കുമെന്ന് കരുതിയിരുന്നില്ല. അടിക്കുകയും മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി വലിക്കുകയും ചെയ്തു.

അതിന് ശേഷം ബെഡ്ഡിലേക്ക് തള്ളിയിട്ട് ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോൾ ബോധം പോവുകയും മൂക്കിൽനിന്ന് ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുലും അന്നേരം വീട്ടിലുണ്ടായിരുന്ന സുഹൃത്തും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്.

എന്നെ ആക്രമിക്കുന്ന ദിവസം രാവിലെ അമ്മയും രാഹുലും മുറിപൂട്ടി കുറേനേരം സംസാരിച്ചിരുന്നു. ആദ്യം പെണ്ണുകാണാൻ വന്നപ്പോൾ വീടിന്റെ മുറ്റത്ത് വെള്ളം കയറിയിരുന്നു. മുറ്റത്ത് പുല്ലും ഉണ്ടായിരുന്നു. അത് അവർക്ക് ഇഷ്ടമായില്ല. അമ്മയ്ക്ക് ഞാനുമായുള്ള വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. രാഹുലിന്റെ മാത്രം ഇഷ്ടത്തിനാണ് ഈ വിവാഹം നടന്നത്. അമ്മ എന്നോട് സംസാരിക്കാറില്ലായിരുന്നു.

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പോലും സംസാരിക്കാറില്ലായിരുന്നു. ഞാൻ ഇക്കാര്യങ്ങൾ രാഹുലിനോട് പറയുമ്പോൾ രാഹുൽ കൂടെ നിൽക്കുകയായിരുന്നു ചെയ്തത്. അമ്മയുടെ സ്വഭാവം ഇങ്ങനെയാണെന്നും അത് മാറിക്കൊള്ളുമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. രാഹുലിന്റെ ജീവിതത്തിലേക്ക് മറ്റ് പല പെൺകുട്ടികളും വന്നിട്ടുണ്ടെങ്കിലും അമ്മയുടെ ഇത്തരം സ്വഭാവം കൊണ്ട് ആ ബന്ധങ്ങളൊക്കെ ഉപേക്ഷിക്കേണ്ടിവന്നുവെന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്. രാഹുൽ എന്റെകൂടെ ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഉണ്ടായിരുന്നത്. പക്ഷേ രാഹുൽ ചതിക്കുകയായിരുന്നു.”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button