സംസ്ഥാനത്ത് ഇത്തവണ പുതുവത്സര-ക്രിസ്തുമസ് ഫെയറുകൾ നടത്താനാകുമോ എന്ന ആശങ്കയിൽ സപ്ലൈകോ. സർക്കാർ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ ഇത്തവണ ഫെയറുകൾ മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിൽ, വിതരണക്കാർക്ക് കോടികളുടെ കുടിശ്ശികയാണ് സപ്ലൈകോ നൽകാനുള്ളത്. ഈ സാഹചര്യത്തിൽ സപ്ലൈകോയുടെ ടെൻഡർ വിതരണ കമ്പനികൾ കൂട്ടത്തോടെ ബഹിഷ്കരിച്ചിട്ടുണ്ട്. വെറും നാല് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. സാധാരണയായി 80-ലധികം കമ്പനികൾ പങ്കെടുക്കുന്ന സ്ഥാനത്താണ്, ഇക്കുറി നാലെണ്ണമായി ചുരുങ്ങിയത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗ്ഗരേഖയും, സംസ്ഥാന സർക്കാറിന്റെ സ്റ്റോർ പർച്ചേസ് മാനുവലും പ്രകാരം, നിശ്ചിത എണ്ണത്തിൽ കൂടുതൽ കമ്പനികൾ പങ്കെടുത്തില്ലെങ്കിൽ ടെൻഡർ നൽകാൻ കഴിയുകയില്ല.
ക്രിസ്തുമസിന് ഇനി രണ്ടാഴ്ച സമയം മാത്രമാണ് ബാക്കിയുള്ളൂ. അതിനാൽ, ഒരാഴ്ച മുൻപെങ്കിലും ഫെയറുകൾ ആരംഭിക്കേണ്ടതുണ്ട്. നിലവിൽ, സബ്സിഡി ഇനങ്ങളായ മുളക്, ഉഴുന്ന് ജയ, അരി എന്നിവയ്ക്ക് ബിഡ് സമർപ്പിച്ചിരിക്കുന്നത് 2 കമ്പനികൾ മാത്രമാണ്. അതേസമയം, ചെറുപയറിന് 3 കമ്പനികൾ ടെൻഡർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ടെൻഡറിനേക്കാൾ ഉയർന്ന വിലയാണ് ഇത്തവണ കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഉഴുന്ന് കിലോയ്ക്ക് 125.26 രൂപ മുതൽ 126.36 വരെയാണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ടെൻഡർ നൽകിയത് 120 രൂപയ്ക്കാണ്. ഇനിയും ടെൻഡർ ക്ഷണിച്ചാലും കൂടുതൽ വിതരണക്കാർ പങ്കെടുക്കാൻ സാധ്യതയില്ല.
Also Read: പൂപ്പാറക്കു സമീപം ബസ് അപകടത്തില്‍പ്പെട്ടു: പതിനഞ്ചു പേര്‍ക്ക് പരിക്ക്: മൂന്ന് പേരുടെ നില ഗുരുതരം
Post Your Comments