
കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ താമസിച്ചിരുന്നത് തമ്മനത്തെ വാടക വീട്ടിലാണ്. യഹോവാ സാക്ഷി വിശ്വാസിയായിരുന്ന ഇയാൾ കുറേക്കാലമായി ആ വിശ്വാസത്തിന് എതിരായിരുന്നുവെന്ന് ഭാര്യ മിനി പൊലീസിന് മൊഴി നൽകി. കടവന്ത്ര ഇളംകുളം ചിലവന്നൂർ സ്വദേശിയായ മാർട്ടിൻ കഴിഞ്ഞ അഞ്ചര വർഷമായി തമ്മനത്തെ വാടക വീട്ടിലായിരുന്നു താമസം.
ഭാര്യ മിനിയിൽ നിന്ന് പോലീസും സ്പെഷ്യൽ ബ്രാഞ്ചും പ്രത്യേകം മൊഴിയെടുത്തു. ഗൾഫിൽ ജോലി നോക്കിയിരുന്ന മാർട്ടിൻ കഴിഞ്ഞ രണ്ട് മാസമായി നാട്ടിലുണ്ടായിരുന്നുവെന്ന് വീട്ടുടമസ്ഥൻ ജലീൽ പറഞ്ഞു.അയൽക്കാരുമായി ബന്ധം സൂക്ഷിക്കാതിരുന്ന മാർട്ടിൻ കൂടുതൽ സമയവും വീടിനുള്ളിലാണ് ചെലവഴിച്ചിരുന്നത്. ഉന്നതപഠനം ഇല്ലാതിരുന്നിട്ടും മാർട്ടിൻ നന്നായി ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്തിരുന്നു.
ഇടയ്ക്ക് നാട്ടിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നൽകിയിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഭാര്യയെ തട്ടിവിളിച്ച് പോകുകയാണെന്നുപറഞ്ഞ് ഇറങ്ങുകയായിരുന്നു മാര്‍ട്ടിന്‍. എവിടേക്കാണെന്ന് വ്യക്തമായി പറഞ്ഞില്ല. ഭാര്യയും ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകളുമാണ് ഒപ്പമുള്ളത്. മകന്‍ ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്.എളംകുളം വേലിക്കകത്ത് വീട്ടിലെ ഏഴുമക്കളില്‍ ഇളയ ആളാണ് മാര്‍ട്ടിന്‍. പത്താംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെന്നാണ് ഭാര്യ പ്രദേശവാസികളോട് പറഞ്ഞത്.
അറസ്റ്റിനുപിന്നാലെ പോലീസ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഇവരുടെ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം മാര്‍ട്ടിന്റെ സാഹസികതയെന്നാണ് ഭാര്യ പോലീസിനോടടക്കം പറഞ്ഞത്. മാര്‍ട്ടിന്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ആറുമാസംകൊണ്ടാണെന്ന് പോലീസ് പറയുന്നു.
ഇന്റര്‍നെറ്റിലൂടെയാണ് പഠിച്ചത്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്. മാര്‍ട്ടിന്റെ പൂര്‍വകാലചരിത്രം പോലീസ് ചികയുന്നുണ്ട്. സ്‌ഫോടനത്തിനുപിന്നില്‍ ഇയാളുടെ പകമാത്രമാണോയെന്നും അന്വേഷിക്കുന്നുണ്ട്. സഭയോടുള്ള പകകൊണ്ട് ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യുമോയെന്ന സംശയവും പോലീസിനുണ്ട്.
Post Your Comments