
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ച കേസിൽ നാല് പേർ പൊലീസ് പിടിയിൽ. മതിലകം സ്വദേശി തണ്ടാംകുളത്ത് അൽത്താഫ് (21), കൂരിക്കുഴി പതിനെട്ടുമുറി സ്വദേശി കാവുങ്ങൽ വീട്ടിൽ അക്ഷയ് (19), മതിലകം സ്വദേശി പാണ്ടാപറമ്പത്ത് വീട്ടിൽ മുഹമ്മദ് അനാൻ (21), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഗാസ അധിനിവേശം ‘വലിയ അബദ്ധം’ ആയിരിക്കും; ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകി ജോ ബൈഡൻ
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. എറണാകുളം – ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ഗിരീഷ്, കണ്ടക്ടർ ലെനി എന്നിവരെയാണ് കാറിലെത്തിയ സംഘം മർദിച്ചത്. യുവാക്കൾ സഞ്ചരിച്ച കാറിൽ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐ വിൻസെന്റ്, സീനിയർ സി.പി.ഒമാരായ മുഹമ്മദ് റാഫി, ജ്യോതിഷ്, സി.പി.ഒ അനന്തു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments