MollywoodLatest NewsKeralaCinemaNewsEntertainment

ഷിയാസിന്റെ തന്ത്രം പാളി; കേരള പോലീസിന്റെ കണ്ണ് വെട്ടിക്കാൻ ഗൾഫിൽ നിന്നും ടിക്കറ്റ് എടുത്തത് ചെന്നൈയ്ക്ക്

ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ കസ്റ്റംസ് സംഘം എയർപോർട്ടിൽ വെച്ച് തടയുകയായിരുന്നു. ചന്തേര പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് കസ്റ്റംസ് ഷിയാസിനെ തടഞ്ഞുവെച്ചത്. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ തന്നെ കേരള പോലീസ് പിടികൂടുമെന്ന് ഷിയാസിന് ഉറപ്പായിരുന്നു. ഇതാണ് ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഷിയാസിന്റെ തന്ത്രം പാളി.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലാവുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. കേസിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button