
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്.
ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് ഇയാൾ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. സൈഫുള്ളക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിട്ടുണ്ട്. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ പലരിൽ നിന്നായി സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം,
സംഭവത്തിൽ രക്ഷിതാക്കൾ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെണ്‍കുട്ടികളുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം.
Post Your Comments