
ബെംഗളൂരു: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ദാവൻഗരെയിൽ നടന്ന സംഭവത്തിൽ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ നിംഗരാജിന്റെ ഭാര്യയയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം ആദ്യം നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ടെറസിൽ നിന്നു വീണാണ് ഭർത്താവ് മരിച്ചതായാണ് കാവ്യ പറഞ്ഞിരുന്നത്. എന്നാൽ, സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസ് പരാതി നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ കാമുകൻ ബിരേഷുമായി ചേർന്ന് കാവ്യ കൊലപാതകം നടത്തുകയായിരുന്നു എന്ന് വ്യക്തമായി.
മൂന്നു മാസത്തിലേറെയായി കാവ്യയും ബിരേഷും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാൽ, ഗ്രാമവാസികൾ ചേർന്ന് ഇവരെ പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദ്ദേശം നൽകുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്ന് കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയാറാകുകയായിരുന്നു.
പിന്നീട്, ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞ നിംഗരാജും കാവ്യയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബിരേഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കാവ്യ, കാമുകനൊപ്പം ചേർന്ന് നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments