
രാജ്യത്തെ ലോ ബഡ്ജറ്റ് കാരിയറായ ഗോ ഫസ്റ്റിൽ ഫ്ലൈറ്റ് റദ്ദ് ചെയ്യൽ നടപടികൾ വീണ്ടും തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂൺ 14 വരെ ഷെഡ്യൂൾ ചെയ്ത മുഴുവൻ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദ് ചെയ്തിട്ടുണ്ട്. ഫ്ലൈറ്റുകൾ റദ്ദാക്കിയതിനാൽ യാത്രക്കാരോട് ക്ഷമ ചോദിക്കുകയും, ഉടൻ തന്നെ മുഴുവൻ പണവും മടക്കി നൽകുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഗോ ഫാസ്റ്റ് തുടരെത്തുടരെ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്നത്. നേരത്തെ ജൂൺ 12 വരെയുള്ള മുഴുവൻ സർവീസുകളും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീയതി വീണ്ടും ദീർഘിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ മെയ് 3 മുതൽ മൂന്ന് ദിവസത്തേക്കായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദ് ചെയ്തത്. സർവീസുകൾ പെട്ടെന്ന് റദ്ദ് ചെയ്തതിനാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് കമ്പനി സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്തത്. റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ 218 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഗോ ഫസ്റ്റിന് ഉണ്ടായത്. ഇതിനോടൊപ്പം പ്രമുഖ എൻജിൻ വിതരണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായുളള പരാജയം സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കൂട്ടുകയായിരുന്നു.
Post Your Comments