
ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന നാലിലെത്തിയത്. ക്വാർട്ടറിൽ നെതര്‍ലന്‍ഡ്‌സിനെ തകർത്താണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. നാളെ നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മൊറോക്കയെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് അര്‍ജന്റീന നടത്തിയത്. പിന്നീടുള്ള മത്സരങ്ങളില്‍ മെകിസ്‌ക്കോ, പോളണ്ട്, ഓസ്‌ട്രേലിയ എന്നിവരും അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണു. ഇന്ന് ക്രൊയേഷ്യക്കെതിരെ കടുത്ത മത്സരമായിരിക്കുമെന്നാണ് പരിശീലകൻ ലിയോണല്‍ സ്‌കലോനി പറയുന്നത്. എയ്ഞ്ച്ല്‍ ഡി മരിയ, ഡി പോള്‍ എന്നിവര്‍ കളിക്കുമെന്ന് സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
‘ഡി മരിയയും ഡി പോളും മത്സരത്തിന് ലഭ്യമാണ്. പക്ഷെ അവര്‍ക്ക് എത്ര മിനിറ്റുകള്‍ കളിക്കുമെന്നുള്ള കാര്യം ഉറപ്പ് പറയാന്‍ കഴിയില്ല. മത്സരത്തെ കുറിച്ചും എതിരാളിയെ കുറിച്ചും ടീമിലെ ഓരോ താരങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. ക്രൊയേഷ്യ വളരെ മികച്ച എതിരാളികളാണ്. ഈ മത്സരം വളരെ ബുദ്ധിമുട്ടേറിയതാവും. അവര്‍ക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. അത്തരമൊരു ടീമിനെതിരെ കളിക്കണമെന്നുള്ള വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്’.
‘ലൂക്ക മോഡ്രിച്ചിനെ പോലൊരു താരത്തിന്റെ പ്രകടനം കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ഗ്രൗണ്ടിന് അകത്തും പുറത്തും അദ്ദേഹം ഏറെ ബഹുമാനമര്‍ഹിക്കുന്നു. ക്രൊയേഷ്യക്കെതിരെ പരമാവധി ഞങ്ങല്‍ നല്‍കും. ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള പാതകള്‍ നമുക്ക് അനുകൂലമാകും’.
‘മെസ്സിയുടെ അവസാന വേള്‍ഡ്കപ്പ് ആവും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ജേതാവാണ്. ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കുകയും ഫുട്ബാള്‍ ആരാധകരെ ആനന്ദിപ്പിക്കുകയും ചെയ്യും’ സ്‌കലോനി പറഞ്ഞു.
Post Your Comments