തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തിരുവല്ല കോടതിയില്‍ തിങ്കളാഴ്ച പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പ് പരാതിക്കാരന് നോട്ടീസ് നല്‍കും.
മാസങ്ങള്‍ക്ക് മുന്‍പ് മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് കേസിനാസ്പദമായിട്ടുള്ളത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു എന്നുമുള്ള വിവാദ പരാമര്‍ശങ്ങളാണ് സജി ചെറിയാൻ നടത്തിയത്.
തുടര്‍ന്ന് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സജി ചെറിയാനെതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം ആരംഭിക്കുകയായിരുന്നു.
Leave a Comment