
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ചിലവ് ചുരുക്കൽ നടപടികൾ ആരംഭിച്ച് പ്രമുഖ ടെക് ഭീമനായ മെറ്റ. വരുമാനത്തിലെ കടുത്ത ഇടിവ് കാരണം ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് മെറ്റയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും. ആദ്യ ഘട്ടത്തിൽ 10 ശതമാനത്തോളം ആളുകളെയാണ് പിരിച്ചുവിടുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ചുളള മുന്നറിയിപ്പുകൾ സെപ്തംബർ മുതൽ തന്നെ സക്കർബർഗ് നൽകിയിരുന്നു.
നിലവിൽ, 87,000 ലധികം ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഇവരിൽ 8,700 ഓളം പേർക്കാണ് ആദ്യ ഘട്ടത്തിൽ തൊഴിൽ നഷ്ടമാവുക. ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചിലവ് ചുരുക്കൽ നടപടിയാണ് ഇത്തവണത്തേത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഡിജിറ്റൽ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇത് മൊത്തത്തിലുള്ള വരുമാനത്തെയും ബാധിച്ചതോടെയാണ് പുതിയ നടപടികളിലേക്ക് മെറ്റ നീങ്ങിയത്.
Also Read: ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവം: ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
വരുമാനം കുറഞ്ഞതിന് പുറമേ, പ്രധാന എതിരാളികളായ ടിക്ടോക്കിന്റെ വളർച്ചയും, ആപ്പിളിന്റെ പ്രൈവസി നയങ്ങളിൽ വരുത്തിയ വ്യത്യാസവും മെറ്റയുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കാൻ ഉടൻ തന്നെ പുതിയ പദ്ധതികൾ ആരംഭിക്കാൻ മെറ്റ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments