
വയനാട്: പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ അനധികൃത ബീഫ് സ്റ്റാളുകൾ പൂട്ടാൻ പഞ്ചായത്ത് അധികൃതർക്ക് ഹൈക്കോടതിയുടെ നിർദേശം. മരക്കടവ് സ്വദേശി സച്ചു തോമസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മാസം പോത്തിറച്ചി വിൽക്കാൻ ലൈസൻസില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കരിമം മാർക്കറ്റിൽ വിൽക്കാൻ വെച്ചിരുന്ന 50 കിലോയോളം പോത്തിറച്ചിയിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസിന് സമീപത്ത് താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന മൂന്ന് ബീഫ് സ്റ്റാളുകൾക്ക് നേരെ യാതൊരു നടപടിയും സ്വീകരിക്കാതെയായിരുന്നു കരിമം മാർക്കറ്റിലെ ബീഫ് സ്റ്റാളിന് നേരേ മാത്രം നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് സച്ചു തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ ചിക്കനും മത്സ്യവും വിൽക്കാൻ കരിമം മാർക്കറ്റിന് അനുമതിയുണ്ട്. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ബീഫ് വിൽക്കുന്നതിന് ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും ബീഫ് വിൽക്കുന്ന വ്യക്തികൾക്ക് സ്റ്റോപ്പ് മെമ്മൊ നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീഫ് സ്റ്റാളുകൾ പൂട്ടാൻ കോടതി ഉത്തരവിട്ടത്.
Post Your Comments