
മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്‌സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിന ( 29 ) ആഗസ്റ്റില്‍ മോസ്‌കോയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം യുക്രെയ്‌ന്റെ അറിവോടെയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
Read Also: വടക്കഞ്ചേരി വാഹനാപകടം: ഇമ്മാനുവൽ ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിനു തൊട്ടു മുന്‍പെന്ന് സഹപാഠി
ഇന്റലിജന്‍സ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കന്‍ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുക്രെയ്ന്‍ സ്വദേശിനിയായ നതാലിയ പവ്ലോവ്ന വൊവ്ക് ആണ് കുറ്റകൃത്യം നടത്തിയതെന്നും’ യുക്രെയിന്‍ സ്‌പെഷ്യല്‍ സര്‍വീസസാണ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ഡാരിയയുടെ മരണത്തിന് പിന്നാലെ ആരോപിച്ചിരുന്നു.
അതേസമയം, പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയ്ക്ക് ആക്രമണത്തെ പറ്റി അറിവുണ്ടായിരുന്നോ എന്നും വ്യക്തമല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ റഷ്യന്‍ സേനയെ തുരത്താനുള്ള യുക്രെയ്‌ന്റെ ശ്രമങ്ങളെ സഹായിക്കില്ലെന്നും അവ റഷ്യന്‍ ആക്രമണങ്ങളുടെ തീവ്രത കൂട്ടുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
യുക്രെയ്ന്‍ അധിനിവേശത്തിന് പുടിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ ‘ ആത്മീയ ആചാര്യനും’ യുക്രെയ്ന്‍ അധിനിവേശത്തിന്റെ ശില്‍പിയുമായ അലക്‌സാണ്ടര്‍ ഡുഗിന്റെ ഏക മകളാണ് ഡാരിയ. ‘ വ്‌ളാഡിമിര്‍ പുടിന്റെ തലച്ചോര്‍’, ‘ പുടിന്റെ റാസ്പുട്ടിന്‍ ‘ എന്നൊക്കെയാണ് അലക്‌സാണ്ടര്‍ അറിയപ്പെടുന്നത്. ആഗസ്റ്റ് 20ന് രാത്രി 9 മണിയോടെയായിരുന്നു ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഡാരിയ സഞ്ചരിച്ചിരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ബൊള്‍ഷിയെ വ്യാസെമി ഗ്രാമത്തിന് സമീപം പൊട്ടിത്തെറിച്ചത്. ഡാരിയ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
Post Your Comments