
ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തെ തുടർന്ന് ഭീഷണി നേരിട്ട് ഒളിവില്‍ തുടരുന്ന ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒമ്പത് എഫ്.ഐ.ആറുകളിലും അറസ്റ്റ് തടയണമെന്നാണ് ആവശ്യപ്പെട്ടാണ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും ബലാത്സംഗ ഭീഷണിയുണ്ടെന്നും നൂപുര്‍ ശര്‍മ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് എന്ത് സംഭവിച്ചാലും അതിന് താന്‍ ഉത്തരവാദിയാണെന്ന് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് തനിക്കെതിരായി ഭീഷണി ഉയര്‍ന്നതെന്നും നൂപുര്‍ ശർമ കോടതിയെ അറിയിച്ചു.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നൂപുര്‍ ശർമയ്‌ക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. നൂപുര്‍ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതായിരുന്നു പരാമര്‍ശം.
ഇതിന് പിന്നാലെ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദ്, പൂനെ, ഡല്‍ഹി, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളില്‍ നൂപുര്‍ ശർമയ്‌ക്കെതിരെ കേസെടുത്തിരുന്നു.
Post Your Comments