Latest NewsNewsIndia

‘എന്റെ കുടുംബം അപകടത്തിലാണ്’: പ്രവാചക പരാമർശത്തിൽ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ്

'എന്റെ കുടുംബത്തിന് ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണി': വിവരങ്ങൾ പരസ്യമാക്കരുതെന്ന് നവീൻ കുമാർ

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പാർട്ടി സസ്‌പെൻഡ് ചെയ്ത ബി.ജെ.പി നേതാവ് നവീൻ കുമാർ ജിൻഡാലിന്റെ കുടുംബത്തിന് വധഭീഷണി. തന്റെ കുടുംബത്തിന് തീവ്ര ഇസ്ലാമിക മതമൗലികവാദികളുടെ  ഭീഷണിയുണ്ടെന്ന് നവീൻ ട്വീറ്റ് ചെയ്തു. തന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ആരോടും പറയരുതെന്നും, പരസ്യമാക്കരുതെന്നും നവീൻ ആവശ്യപ്പെടുന്നു.

‘എന്നെയും എന്റെ കുടുംബത്തെയും കുറിച്ചുള്ള ഒരു വിവരവും ആരുമായും പങ്കിടരുതെന്ന് എല്ലാവരോടും ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഞാൻ അഭ്യർത്ഥിച്ചിട്ടും ഇത് കേൾക്കാതെ നിരവധി ആളുകൾ എന്റെ താമസ വിലാസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. എന്റെ കുടുംബത്തിന് ഇസ്ലാമിക മതമൗലികവാദികളിൽ നിന്ന് ഭീഷണിയുണ്ട്’, അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

തനിക്ക് ഭീഷണിയുണ്ടെന്ന് അവകാശപ്പെടുന്ന സ്ക്രീൻഷോട്ടും ജിൻഡാൽ പങ്കുവെച്ചു. ഡൽഹി പോലീസിനോട് നടപടിയെടുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ജിൻഡാലിനെയും ദേശീയ വക്താവ് നൂപുർ ശർമ്മയെയും പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

‘അഭിമാനിയായ ഹിന്ദു’ എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം, ഈ ഘട്ടത്തിൽ തന്റെ പ്രാഥമിക പരിഗണന എന്ന് പറയുന്നത് തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതാണെന്നും വ്യക്തമാക്കി. മുൻ മാധ്യമപ്രവർത്തകനായ ജിൻഡാൽ മുമ്പും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഡോക്‌ടറേറ്റഡ് വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചതിന് പഞ്ചാബ് പോലീസ് നവീനെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button