റഷ്യയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല, രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം

മുന്നറിയിപ്പ് നല്‍കി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി

മോസ്‌കോ: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ തകര്‍ച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് . റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എല്‍വിറ നബിയുല്ലീനയാണ്, മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന്, മോസ്‌കോയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം പണപ്പെരുപ്പത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ച ശേഷം, ഫെബ്രുവരി 28 മുതല്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് ഇരട്ടിയായിയെന്നും അവര്‍ വ്യക്തമാക്കി.

Read Also : അടുത്ത 5 വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: വ്യക്തമാക്കി പ്രധാനമന്ത്രി മോദി

ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പറയുന്നതനുസരിച്ച്, യുക്രെയ്ന്‍ അധിനിവേശം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയതോടെ, ബാങ്ക് അതിന്റെ പലിശ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്നും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, നിരക്ക് ഏകദേശം 12.5 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതിനിടെ, മോസ്‌കോ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം തിങ്കളാഴ്ച പുനരാരംഭിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയ്‌നിലെ അധിനിവേശം പ്രഖ്യാപിച്ചതിന് ശേഷം, ഫെബ്രുവരി 25ന് എക്‌സ്‌ചേഞ്ച് താല്‍ക്കാലികമായി അടച്ചിരുന്നു. റഷ്യന്‍ റൂബിള്‍, ഓഹരി വിപണി എക്സ്ചേഞ്ചിന്റെ മുന്‍നിശ്ചയിച്ച പരിമിതികള്‍ക്ക് താഴെയുളള നിലയിലേക്ക് താഴുകയും വ്യാപാരം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയുമായിരുന്നു.

Share
Leave a Comment