
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മർദ്ദനത്തിൽ പ്രതികരിച്ച് ലോ കോളേജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന. തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനിന്നുവെന്നും നേരത്തേയും ആക്രമണങ്ങളുണ്ടായിരുന്നുവെന്നും അന്ന് പൊലീസും സ്റ്റാഫ് കൗണ്‍സിലും നടപടിയൊന്നുമെടുത്തിരുന്നില്ലെന്നും സഫ്‌ന ചൂണ്ടിക്കാട്ടി. തന്നെ വലിച്ചിഴച്ചുവെന്നും കൂടെയുണ്ടായിരുന്നവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്നും സഫ്‌ന പറഞ്ഞു.
‘കോളേജിന് പുറത്തേയ്ക്ക് പോകുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നെയും ആഷിഖിനേയും മിഥുനിനേയും കോളേജില്‍ വെച്ച് ആക്രമിച്ചു. വീട്ടില്‍ കയറി ദേവനാരായണനേയും കൂടെയുള്ള പത്ത് പേരേയും വീട്ടില്‍ വെച്ച് ആക്രമിച്ചു. തേപ്പുപെട്ടി ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചു. എന്നെ വലിച്ചിഴയ്ക്കുകയാണ് ഉണ്ടായത്. ഇതിനു മുമ്പും അക്രമം ഉണ്ടായിരുന്നു’- സഫ്‌ന പറഞ്ഞു.
‘പൊലീസും സ്റ്റാഫ് കൗണ്‍സിലും നടപടിയൊന്നുമെടുത്തില്ല. പേരിന് പരാതി എഴുതിയെടുക്കുകയാണ് ഉണ്ടായിരുന്നത്. ഇനിയൊരു വിദ്യാര്‍ത്ഥിയ്ക്ക് ഈ ഗതിയുണ്ടാവാന്‍ പാടില്ല. വ്യത്യസ്തമായ രാഷ്ട്രീയമുള്ള വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് നീതീകരിക്കാനാവാത്തതാണ്’- സഫ്‌ന പറഞ്ഞു.
Post Your Comments